സ്വന്തം ലേഖകൻ: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇനി കത്തുകളെത്തില്ല. ഇന്ത്യയുമായുള്ള തപാല്‍ കൈമാറ്റം പാക്കിസ്ഥാന്‍ നിര്‍ത്തി. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുമ്പോഴാണ് തപാല്‍ കൈമാറ്റം പാക്കിസ്ഥാന്‍ നിര്‍ത്തിയത്.
ഇന്ത്യയുടെ വടക്കാൻ സംസ്ഥാനമായ പഞ്ചാബിലെ ജനങ്ങള്‍ക്ക് പാക്കിസ്ഥാനില്‍നിന്ന് തപാല്‍ മാര്‍ഗം സ്ഥിരമായി ലഭിച്ചിരുന്ന കത്തുകളും മാഗസിനുകളും പ്രസിദ്ധീകരണങ്ങളും ഇപ്പോള്‍ ലഭിക്കുന്നില്ല. തപാല്‍ മാര്‍ഗം കത്തയക്കുന്നതു നിർത്തിക്കൊണ്ട് പാക്കിസ്ഥാന്‍ കസ്റ്റംസ് വകുപ്പ് ഓഗസ്റ്റ് 23 ന് ഉത്തരവ് പുറപ്പെടുവിച്ചതായി ഇന്ത്യന്‍ തപാല്‍ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അജയ് കുമാര്‍ റോയ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
“ഇന്ത്യയിലേക്കു കത്തുകൾ അയക്കില്ലെന്നതു പോലെ ഇന്ത്യയിൽനിന്നുള്ള കത്തുകൾ സ്വീകരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് ഓഗസ്റ്റ് 23നു പ്രാബല്യത്തിൽ വന്നു. അതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പോസ്റ്റല്‍ കൈമാറ്റം നടന്നിട്ടില്ല,” അജയ് കുമാര്‍ റോയ് പറഞ്ഞു.
ഇന്ത്യയിലേക്കു കത്തുകളയക്കില്ലെന്ന പാക്കിസ്ഥാന്റെ ഏകപക്ഷീയമായ തീരുമാനത്തെ തുടർന്ന് കിഴക്കൻ- പടിഞ്ഞാറൻ പഞ്ചാബുകൾ തമ്മിലുള്ള സാംസ്കാരിക സാഹിത്യ വിനിമയങ്ങൾ നിലച്ചിരിക്കുകയാണ്. ലാഹോറിൽനിന്ന് മൂന്ന് മാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന പഞ്ചാബ് ദേ രംഗിനന്റെ ഇന്ത്യയിലെ വായനക്കാരിൽ എത്തുന്നത് നിലച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല