1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2019

സ്വന്തം ലേഖകന്‍: ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യപാക് ബന്ധം വളരെ അപകടകരമായ അവസ്ഥയിലാണെന്ന അഭിപ്രായവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടു രാജ്യങ്ങളും തമ്മില്‍ വളരെ അപകടകരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേ, പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചും ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യക്കു പിന്തുണ ആവര്‍ത്തിക്കുന്നതായും ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്കെതിരേ പാക്കിസ്ഥാന്‍ കര്‍ശന നടപടിയെടുക്കണമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഭീകരാക്രമണത്തെ യുഎന്‍ രക്ഷാസമിതിയും അപലപിച്ചു. അത്യന്തം നിന്ദ്യവും ഹീനവുമായ ആക്രമണമാണിതെന്ന് 15 അംഗരക്ഷാസമിതി പ്രമേയത്തില്‍ പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് പാക്കിസ്ഥാന്‍. പഞ്ചാബ് പ്രവിശ്യയിലുള്ള ബഹാവല്‍പൂരിലെ ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണമാണ് ഭരണകൂടം ഏറ്റെടുത്തത്. 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

മൗലാന മസൂദ് അസറിന്റെ നിയന്ത്രണത്തിലുള്ള മതപഠനശാലയും മറ്റ് സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന്റെ നിയന്ത്രണമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 70 അധ്യാപകരും 600 വിദ്യാര്‍ഥികളും കാന്പസിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പഞ്ചാബ് പോലീസ് കാന്പസിന് സംരക്ഷണം നല്‍കുന്നുണ്ട്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തീരുമാനമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.