സ്വന്തം ലേഖകൻ: യു.എ.ഇ പാർലെമൻറായ ഫെഡറൽ നാഷനൽ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായി. ജനാധിപത്യ രീതിയിലൂടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 20 അംഗങ്ങളുടെ പ്രാഥമിക പട്ടിക ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്തിമ ഫലപ്രഖ്യാപനം ഈ മാസം പതിമൂന്നിന് നടക്കും.
യു.എ.ഇ സാംസ്‌കാരിക വികസന മന്ത്രിയും ദേശീയ തെരഞ്ഞെടുപ്പ് സമിതി അംഗവും തെരഞ്ഞെടുപ്പ് മീഡിയ കമ്മിറ്റി മേധാവിയുമായ നൂറ ബിന്ത് മുഹമ്മദ് അൽ കാബിയാണ് പ്രഖ്യാപനം നടത്തിയത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ എഫ്.എൻ.സിയിൽ വനിതകൾക്ക് 50 ശതമാനം പ്രാതിനിധ്യം അനുവദിച്ച് ഉത്തരവിറക്കിയതിനെ തുടർന്ന് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
40 അംഗ ഫെഡറൽ നാഷനൽ കൗൺസിലിൽ 20 അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. അബൂദബി, ദുബൈ എമിറേറ്റുകളിൽ നിന്ന് നാല് അംഗങ്ങളും ഷാർജയിൽ നിന്ന് മൂന്നും ഷാർജ, അജ്മാൻ, ഉംഅൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിൽനിന്ന് രണ്ടു വീതം അംഗങ്ങളെയുമാണ് തെരഞ്ഞെടുത്തത്.
ദേശീയ തെരഞ്ഞെടുപ്പ് സമിതി പുറപ്പെടുവിച്ച പ്രാഥമിക ഫലങ്ങൾ സംബന്ധിച്ചുള്ള അപ്പീലുകൾ സ്വീകരിക്കാനുള്ള സമയപരിധി ഇന്നവസാനിച്ചു. കമ്മിറ്റിയുടെ വിശകലനത്തെ തുടർന്ന് അന്തിമ ഫല പ്രഖ്യാപനം ഒക്ടോബർ 13നാണ് നടക്കുക. 478 സ്ഥാനാർഥികളിൽ നിന്നാണ് 20 േപരെ തെരഞ്ഞെടുത്തത്. ബാക്കിയുള്ള 20 പേരെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ നോമിനേറ്റ് ചെയ്യും. ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം പേരാണ് ഇലക്ഷൻ പ്രക്രിയയിൽ ഭാഗഭാക്കായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല