1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2016

സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം അമേരിക്കന്‍ സാഹിത്യകാരന്‍ പോള്‍ ബീറ്റിക്ക്. ബീറ്റിയുടെ ‘ദ സെല്‍ഔട്ട്’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഇംഗ്ലീഷ് ഭാഷയിലുള്ള കൃതികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരം ആദ്യമായാണ് ഒരു അമേരിക്കന്‍ സാഹിത്യകാരനെ തേടിയത്തെുന്നത്.

അമേരിക്കയിലെ വംശീയ രാഷ്ട്രീയത്തെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന കൃതി ഒരേ സമയം ഞെട്ടിപ്പിക്കുന്നതും ആക്ഷേപ ഹാസ്യത്തിന്റെ കൂരമ്പുകള്‍ തൊടുക്കുന്നതുമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. വളരെ അപൂര്‍വമായ കൃതിയെന്ന് വിലയിരുത്തപ്പെട്ട ‘ദ സെല്‍ഔട്ട്’ സമകാലിക അമേരിക്കന്‍ രാഷ്ട്രീയസാഹചര്യങ്ങളെ നര്‍മോക്തിയോടെ വിമര്‍ശിക്കുന്നതില്‍ വിജയിച്ചു.

മാര്‍ക് ട്വയിനും ജൊനാഥന്‍ സ്വിഫ്റ്റിനും ശേഷം ആക്ഷേപഹാസ്യത്തെ ഇത്ര സമര്‍ഥമായി ഉപയോഗപ്പെടുത്തിയത് പോള്‍ ബീറ്റിയെയാണെന്ന് ജൂറി പാനല്‍ അംഗമായ ഫോര്‍മാന്‍ ചൂണ്ടിക്കാട്ടി. 50,000 പൗണ്ടാണ് (40.8 ലക്ഷത്തോളം രൂപ) പുരസ്‌കാര തുക. മെഡലെയ്ന്‍ തെയ്‌നിമന്റെ ഡുനോട്ട് സേ വി ഹാവ് നതിങ് ഉള്‍പ്പെടെ അഞ്ചു നോവലുകളെ പിന്തള്ളിയാണ് ദ സെല്‍ഔട്ട് പുരസ്‌കാരം നേടിയത്.

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ബീറ്റിയുടെ മൂന്നു നോവലുകള്‍ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്–സ്‌ളംബര്‍ലാന്‍ഡ്, ടഫ്, ദ വൈറ്റ്‌ബോയ് ഷഫിള്‍. രണ്ടു ബ്രിട്ടീഷുകാര്‍, രണ്ട് അമേരിക്കക്കാര്‍, ഒരു കാനഡക്കാരന്‍, ഒരു ബ്രിട്ടീഷ്–കനേഡിയന്‍ എന്നീ ആറുപേരാണു ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്.

1969ല്‍ സ്ഥാപിച്ച ബൂക്കര്‍ പുരസ്‌കാരത്തിന് 2014നുശേഷമാണ് അമേരിക്കക്കാരെക്കൂടി പരിഗണിച്ചുതുടങ്ങിയത്. നേരത്തെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലുള്ളവരെയായിരുന്നു പുരസ്‌കാരത്തിനു പരിഗണിച്ചിരുന്നത്.
കഴിഞ്ഞവര്‍ഷം ജമൈക്കന്‍ സ്വദേശി മാര്‍ലണ്‍ ജെയിംസിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിംഗ്‌സാണ് പുരസ്‌കാരം നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.