സ്വന്തം ലേഖകന്‍: അടുത്ത വര്‍ഷം ജാപ്പനീസ് തലസ്ഥാനമായ ടോക്യോ ആതിഥേയത്വം വഹിക്കുന്ന ഒളിമ്പിക്‌സിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവളി ചൂടാണ്. കൊടുംചൂടിനെക്കുറിച്ച് കായികതാരങ്ങള്‍ ഇപ്പോള്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ചൂട് ഒളിമ്പിക്‌സിന് തന്നെ ഭീഷണിയാകുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല.
എന്നാല്‍, സാങ്കേതികവിദ്യയുടെ തലതൊട്ടപ്പന്മാരായ ജപ്പാന്‍ ഇതിനും ഒരു പോംവഴി കണ്ടെത്തിക്കഴിഞ്ഞു. ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന് ചെയ്തതുപോലെ സ്‌റ്റേഡിയങ്ങള്‍ എയര്‍കഷീഷന്‍ ചെയ്യുകയല്ല. മറിച്ച് ചൂടുകൂടിയ സ്‌റ്റേഡിയങ്ങളില്‍ മഞ്ഞു പെയ്യിക്കാനാണ് ജപ്പാന്റെ പരിപാടി.
കൊടുംചൂടിലും കൃത്രിമമായി മഞ്ഞു പെയ്യിക്കുന്ന വിദ്യ കഴിഞ്ഞ ദിവസം അവര്‍ വിജയകരമായി പരീക്ഷിച്ചു. വഞ്ചിതുഴയല്‍ മത്സരങ്ങളുടെ വേദിയായ സീ ഫോറസ്റ്റ് വാട്ടര്‍വെയിലാണ് കാഴ്ചക്കാരെ അമ്പരിപ്പിച്ചുകൊണ്ട് മഞ്ഞുപെയ്തത്. അന്തരീക്ഷ താപനില 25 ഡിഗ്രി സെന്റിഗ്രേഡില്‍ നില്‍ക്കുമ്പോഴായിരുന്നു മഞ്ഞുമഴ. അഞ്ച് മിനിറ്റ് നേരം കൊണ്ട് ഏതാണ്ട് 300 കിലോ കൃത്രിമ മഞ്ഞാണ് ഗ്യാലറില്‍ തുഴച്ചില്‍ കണ്ടുകൊണ്ടിരുന്നവര്‍ക്ക് മേല്‍ പെയ്തുവീണത്. അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കാനാവുമോ എന്നു പരീക്ഷിക്കാനായിരുന്നു ഈ കൃത്രിമ മഞ്ഞുമഴ.
എന്നാല്‍, മഞ്ഞുപെയ്‌തെങ്കിലും താപനിലയില്‍ മാറ്റമുണ്ടായോ എന്ന കാര്യം സംശയമാണ്. മഞ്ഞ പെയ്തതിനുശേഷവും ചൂട് പഴയതുപോലെ തന്നെയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എങ്കിലും ഈ പരീക്ഷണം സംഘാടകര്‍ പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ ഇതേ സമം ഏതാണ്ട് 65 പേര്‍ അതിതാപം കാരണം മരിച്ചിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ മാത്രം അയ്യായിരത്തോളം പേര്‍ സൂര്യാതപമേറ്റ് ആശുപത്രയിലാവുകയും ചെയ്തു. ഇതാണ് സംഘാടകരെ പല പരീക്ഷണങ്ങളും നടത്താന്‍ പ്രേരിപ്പിക്കുന്നത്. ഒളിമ്പിക്‌സിന്റെയും പാരാലിമ്പിക്‌സിന്റെയും കനോയിങ്, കയാക്കിങ് മത്സരങ്ങളുടെ വേദിയാണ് സീ ഫോറസ്റ്റ് വാട്ടര്‍വെ.
നേരത്തെ ഗ്യാലറിക്ക് മുഴുവന്‍ മേല്‍ക്കൂര പണിയാനായിരുന്നു സംഘാടക സമിതിയുടെ പദ്ധതി. പിന്നീട് ചെലവുകുറയ്ക്കലിന്റെ ഭാഗമായി അത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. അടുത്ത വര്‍ഷം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒന്‍പത് വരെയാണ് ഒളിമ്പിക്‌സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല