1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2012

സോണി ജോസഫ്

ഇംഗ്ലണ്ടിലെ മണ്ണിനു ഒരു പ്രത്യേകതയുണ്ട്. ഈ മണ്ണില്‍ മനുഷ്യവിയര്‍പ്പു ഏറ്റവും കൂടുതല്‍ വീണിട്ടുള്ളത് ചാരിറ്റിക്ക് വേണ്ടിയാണ്. ഭൂതദയയുടെ പേരില്‍ ഇവിടുത്തുകാര്‍ എന്തും ചെയും .മരം കോച്ചുന്ന ഡിസംബറിലെ തണുപ്പില്‍ ടെറസ്സില്‍ ടെന്റു കെട്ടി കിടന്നുറങ്ങും, വെല്ലപുടവ വിരിച്ചു കിടക്കുന്ന മഞ്ഞുപാളികള്‍ക്കു മുകളിലൂടെ സൈക്കിള്‍ ഓടിക്കും. ആയുഷ്‌ക്കാലം മുഴുവന്‍ അഭിമാനമായി കൊണ്ടുനടന്ന മീശ വടിക്കും. അങ്ങനെ ജനശ്രദ്ധ പിടിച്ചുപറ്റി നാല് കാശുണ്ടാക്കാന്‍ പറ്റുന്ന എന്തുന്ന ചെയ്യും. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിയര്‍പ്പൊക്കാതെ ചെയ്യുന്ന ചാരിറ്റികളാണുകെട്ടോ. നമ്മള്‍ മലയാളികള്‍ പൊതുവേ അങ്ങനെ ചാരിറ്റിക്കു വേണ്ടി ഇറങ്ങിതിരിക്കാറില്ല. ഇനി എങ്ങാനും , ജീവിത സാഹചര്യങ്ങളെയും കുടുംബ പ്രാരബ്ദങ്ങളെയും ഒക്കെ വെല്ലുവിളിച്ച് നമ്മള്‍ ജീവിക്കുന്ന ഈ നാടിന്റെ ഒട്ടേറെ ആവശ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് വേണ്ടി ഇറങ്ങിത്തിരിച്ചാല് അത് വളരെ കേരളീയ സ്‌റ്റൈലില്‍ ,അതായതു വിയര്‍പ്പൊഴുക്കിത്തന്നെ നേടാന്‍ തയാറാകും .ആ ഒറ്റ വിചാരംമാണ്,നോര്‍വിച്ചില്‍ നിന്നും ജോജി ജോര്‍ജ് എന്ന ചെറുപ്പക്കാരനെ Bupa Great Northern Run ഓടാന്‍ പ്രേരിപ്പിച്ചത്.

ഭൂഖണ്ഡങ്ങളുടെയോ രാജ്യങ്ങളുടെയോ ഭാഷയുടെയോ നിറത്തിന്റെയോ വ്യത്യാസമില്ലാതെ ഒരു നാട്ടിലെ മുഴുവന്‍ ജനതകളുടെയും പരിപൂര്‍ണ്ണ പിന്തുന്ന യോടെ,അവരുടെ അകമഴിഞ്ഞ പ്രാര്‍ത്ഥനയോടെ യാണ് ജോജി Bupa great northern run ഇക്കഴിഞ്ഞ ഞായറാഴ്ച പൂര്‍ത്തിയാക്കി മടങ്ങിയെത്തിയത്. ഇതുവരെയുള്ള ജീവിതത്തിലെ ആദ്യത്തെ വലിയ ഓട്ടം ഒരു നല്ല കാര്യത്തിനു വേണ്ടി, ഒരു ധീര യോദ്ധാവിനെ പോലെ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആവേശതിളിരിക്കവേയാണ് ഞങ്ങള്‍ ജോജിയെ അദ്ദേഹത്തിന്റെ വീട്ടില്‍ലെത്തിക്കണ്ടത്. 55,000 ത്തിലധികം ആളുകള്‍ വിവിധ യിനം ചാരിറ്റികള്‍ക്ക് വേണ്ടി പങ്കെടുത്ത ഈ ഓട്ടത്തില്‍ ജോജി ഓടി പൂര്‍ത്തിയാക്കിയത് 13.1 മൈലുകലാണ്. നോര്‍വിച്ചിലെ തന്റെ ഇടവകയായ West Earlam Holy Apostles പള്ളിയുടെ ആഭിമുഖ്യത്തില്‍ ഏറ്റെടുത്തു നടത്തുന്ന റോമാനിയയിലുള്ള ബുക്കാവോ എന്ന കൊച്ചു പ്രദേശത്ത് missionaries of charitty യുടെ പ്രേഷിതര്‍ തങ്ങളുടെ ജീവിതവും ആരോഗ്യവും എല്ലാം സമര്‍പ്പിച്ചു പോറ്റിപോരുന്ന ST .Joseph Form നു വേണ്ടിയാണ് ജോജി പണം ഓടി നേടിയത്.ഈ അന്തേവാസി മന്ദിരത്തില്‍ മാനസികവും ശാരീരികവും ആയ വൈകല്യങ്ങളുടെ ബലിമൃഗങ്ങളായി കഴിയുന്ന 27 സഹോദരിമാരെ തേടിയാണ് ജോജിയുടെ സത്കര്‍മത്തിന്റെ ഫലം എത്തിയത്.

ഏതാണ്ട് 120 ലേറെ മലയാളിക്കുടുംബങ്ങള്‍ ഒറ്റ മനസ്സും ഒറ്റ വികാരവുമായിക്കഴിയുന്ന നോര്‍വിച്ചില്‍ ,ഇവിടുത്തെ st johns cathedral ഉം അതിന്റെ കീഴിലുള്ള വെസ്റ്റ് ഏര്‍ലം പള്ളിയും എന്നും മലയാളികളടക്കമുള്ള മനുഷ്യസ്‌നേഹ തല്പരരായിട്ടുള്ള വിവിധ ദേശക്കാരെ ഒന്നിപ്പിച്ചു നിര്‍ത്തു ന്ന ഒരു ശക്തി കേന്ദ്രമാണ്.അവരെയെല്ലവരെയും പ്രതിനിധാനം ചെയ്താണ് ജോജി തന്റെ സമയവും ആരോഗ്യവും ഈ നല്ല കാര്യത്തിനായി സമര്‍പ്പിച്ചത.് കേരളീയരോട് പ്രത്യേക സ്‌നേഹം കാട്ടുന്ന ,അവരുടെ ഭവനങ്ങളില്‍ നിത്യ സന്ദര്‍ശകനായ ഇവിടുത്തെ പള്ളി വികാരിയും അമേരിക്കന്‍ വംശജനുമായ ലോറി ലോക്കി അച്ഛനുമായുള്ള സഹൃദ സംഭാഷണ ത്തിനിടയ്ക്കാണ് ഈ അഗതികളുടെ കാര്യം കടന്നു വന്നത്. നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഉള്ള അപ്രതിക്ഷി തത്വം ഇവിടെയും കടന്നുവന്നുവെന്ന് വേണം പറയാന്‍. തീരുമാനം പെട്ടെന്നായിരുന്നു.എന്ത് കൊണ്ട് തനിക്കു ജീവിതത്തില്‍ ഒത്തിരി സൌഭാഗ്യങ്ങള്‍ തന്ന ഈ മണ്ണില്‍ കുറച്ചു സമയം ആരോരുമില്ലാത്ത ആ പാവങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചു കൂടാ? എല്ലാക്കാര്യങ്ങള്‍ക്കും ജോജിയുടെ വലം കൈയായി നില്‍ക്കുന്ന പ്രിയ സഖി ഫെമിന തന്റെ ജോജിച്ചായന്റെ ഈ സംരംഭത്തെ പൂര്‍ണ്ണമായും പിന്തുണച്ചു.ഒപ്പം സിറോ മലബാര്‍ സഭയുടെ ഈസ്റ്റ് അന്‍ഗ്ലിയയിലെ ചാപ്ലിനും ,Thetford പള്ളി വികാരിയും അതിലേറെ ജോജിയുടെ വളരെ അടുത്ത സുഹൃത്തുമായ മാത്യു വണ്ടാലക്കുന്നേലച്ചന്റെ പ്രോത്സാഹനവും കിട്ടി. മാത്രമല്ല മാത്യു അച്ഛനും പള്ളി യുടെ ആവശ്യങ്ങള്‍ക്കായുള്ള ധനശേഖരണാര്‍ത്ഥം മാരത്തണ്‍ ഓടാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. അങ്ങനെ ജോജിയുടെ മാരത്തോണ്‍ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചു തുടങ്ങി.

ജീവിതത്തിലെ ഈ വലിയ കാര്യം അടുത്തതായി ജോജി പങ്കുവച്ചത് കോട്ടയം തിരുവാതില്‍ക്കല്‍ തടത്തില്‍ ജോര്‍ജ് എന്ന പ്രിയ അപ്പച്ചനും ആയിട്ടായിരുന്നു.ഒരുകണക്കിന് പറഞ്ഞാല്‍ അപ്പച്ചന്റെ അനുഗ്രഹം തേടലായിരുന്നു അത് എന്ന് ജോജി സമ്മതിക്കുന്നു.’എന്നാല്‍ പിന്നെ മക്കള്‍ എല്ലാവരും കൂടി ഒന്ന് നാട്ടില്‍ വന്നു ,നമ്മുടെ ഇടവക പള്ളിയിലും ഒന്ന് പ്രാര്‍ത്ഥിച്ചു ,എല്ലാവരെയും കണ്ടിട്ട് പൊയ്ക്കുടെ ..?’ എന്ന അമ്മ ലൈലാമ്മയുടെ ചോദ്യത്തിന് മുമ്പില്‍ ‘ഇല്ല’ എന്ന് പറയാന്‍ ജോജിക്ക് തോന്നിയില്ല. കാരണം പ്രിയ മകനെ തന്നോട് ചേര്‍ത്ത് നിര്‍ത്തി ഒന്ന് ചുംബിച്ച് ,അനുഗ്രഹിച്ചു വിടാനുള്ള വെമ്പല്‍ ആ വാകുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ ആ മകന് കഴിഞ്ഞു. സ്വന്തം മക്കള്‍ അന്യനു ഉപകാരമായി പരിണമിക്കുന്നത് കാണുന്ന എതോരമ്മയും ആഗ്രഹിക്കുന്ന പുണ്യ മുഹൂര്‍ത്തങ്ങളിലോന്നാണ് . മാരത്തണി നുള്ള വന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങുന്നതിനു മുമ്പായി ജോജിയും ഫെമിനയും മക്കളായ ജെഫ്രിയും ജാസ്മിനും നാട്ടിലെത്തി.
വിശേഷങ്ങള്‍ പങ്കു വയ്കുന്നതിനിടയില്‍ ജോജിയുടെ അപ്പച്ചന്‍ പെട്ടെന്ന് ചോദിച്ചു’എന്നാ പിന്നെ ഓട്ടത്തിനുള്ള പ്രാക്ടീസ് ഇവിടുന്നു തുടങ്ങിക്കൂടെ ..?’.അതൊരു നല്ല ആശയമായി എല്ലാവര്‍ക്കും തോന്നി. ഓടാനുള്ള റൂട്ട് കണ്ടു പിടിച്ചത് ഫെമിന ആയിരുന്നു.ജോജിയുടെ കുടുംബം സ്ഥിതി ചെയുന്ന തിരുവാതില്‍ക്കല്‍ മുതല്‍ കുമരകം വരെ .വലിയ കുഴപ്പമില്ലാത്ത വഴിയാനതെന്ന് ജോജിക്കും തോന്നി. അങ്ങനെ പ്രകൃതിയുടെ തുടിപ്പുകളും മനസ്സിലെവിടെയോ മറന്നു കിടന്നിരുന്ന ജന്മനാടിന്റ്‌റെ സ്പര്‍ശനങ്ങളും ഏറ്റു വാങ്ങി നിത്യേന പ്രാക്ടീസ് തുടങ്ങി.ആദ്യമാദ്യം ചെറിയ ദൂരം ഓടിത്തുടങ്ങിയ ജോജി അവധിക്കാലം കഴിഞ്ഞു തിരിയെപ്പോരും മുമ്പുനിറുത്താതെ 10 മൈല്‍ തിരുവാതില്‍ തുടങ്ങി ഇല്ലിക്കല്‍ ചെങ്ങളം വഴി കുമരകത്തെത്തി പൂര്‍ത്തിയാക്കി. തിരിയെ വിമാനം കയറും മുമ്പ് തിരുവതില്‍ക്കല്‍ പള്ളിനടയില്‍ അനുഗ്രഹം തേടി എത്തിയ ജോജിയെ എല്ലാ വിധഭാവുകങ്ങളും ആശംസിച്ചു വികാരിയച്ചന്‍ അനുഗ്രഹിച്ചു.

യുകെയില്‍ തിരിച്ചെത്തിയശേഷം തീവ്ര പരിശീലനതിന്റെ നാളുകളായിരുന്നു.എല്ലാവിധ നിര്‍ദേശങ്ങളും നല്‍കുവാന്‍ പരിചയസമ്പന്നരായ ധാരാളം ഇംഗ്ലീഷ് സുഹൃത്തുക്കള്‍ മുന്നോട്ടു വന്നു.ആഴ്ചയില്‍ രണ്ടു തവണ 10 മൈലുകള്‍ വച്ച് നിര്‍ത്താതെ ഒടണമായിരുന്നു. ഒരു social worker ആയി ജോലി ചെയുന്ന ജോജിക്ക് സമയ പരിമിതികള്‍ മൂലം എല്ലാദിവസവും വൈകുന്നേരമേ പ്രാക്ടീസ് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ .പക്ഷെ ലക്ഷ്യം നന്നായി അറിയാമായിരുന്ന ജോജി ഇരുട്ടിന്റ അലോസരത്തെയോ തണുപ്പിന്റെ ശീല്ക്കാരത്തെയോ വകവച്ചില്ല. കഴിഞ്ഞ ഒരുമാസം നിറുത്താതെ നടത്തിയ പരിശീലനതിന്റെ അത്മവിശ്വാസം പകര്‍ന്നു തന്ന കരുത്തില്‍ ജോജി ഈമാസം 16 നു നടന്ന –The Great Northern Run ഓടി. തൊട്ടുമുമ്പ് മുന്‍പ് ഇടവകപ്പള്ളിയിലെ എല്ലാ ആള്‍ക്കാരും ഒരുമിച്ചു ജോജിക്ക് പിന്തുണ നേര്‍ന്നുപണമായും പ്രാര്‍ത്ഥനയായും. അമ്പത്തയ്യായിരം മനുഷ്യസ്‌നേഹികള്‍ സഹജീവികളുടെ നന്മമ മാത്രം ലക്ഷ്യമാക്കി നടത്തിയ ഈ മഹാ യാനത്തില്‍ നാടുമുഴുവന്‍ ജോജിക്കൊപ്പം ഉണ്ടായിരുന്നു.

ഈ തിരുവാതില്‍ക്കല്‍ കാരന്‍……ന്യൂ കാസിലില്‍ നിന്നും ഓടിത്തുടങ്ങിയ അമ്പത്തയ്യായിരം പേരില്‍ 12 ,346 ാം സ്ഥാനക്കാരനായാണ് ജോജി മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. എടുത്ത സമയം 1 മണിക്കൂര്‍ 56 മിനിട്ട് 46 സെക്കന്റ് .കൂടെ ഓടിയവരെ പറ്റി ജോജിക്ക് പറയാന്‍ ഒത്തിരി യുണ്ട്. പ്രിയപെട്ടവരുടെ വേര്‍പാടിന്റെ ദുഃഖം അറിയിക്കാനായി ഓടിയവര്‍ മുതല്‍ ഏഴു കടലുകല്‍ക്കപ്പുറത്തു ,തങ്ങളുടെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ,തങ്ങള്‍ക്കൊരിക്കലും മനസ്സിലാക്കാന്‍ പറ്റാത്ത ഭാഷകള്‍ സംസാരിക്കുന്ന ,ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ദയനീയമായ ജീവിതം നയിക്കുന്ന മനുഷ്യ ജീവികള്‍ക്ക് വേണ്ടി ഓടിയവര്‍ വരെ ഇതിലുണ്ട്.പക്ഷെ ഇവരെല്ലാവരും മനസ്സിലാക്കിയ ഒരു പരമ സത്യം ഉണ്ട്.ആ സത്യം വെളിവാക്കി തന്ന ഉള്‍ ക്കാഴ്ചയാണ് ഇവരെ ഇതിനു വേണ്ടി ഒരുക്കിയത്. ജോജിയെ നേരിട്ടറിയാവുന്നവരും,ഈ നല്ല കാര്യത്തെ കുറിച്ച് കേട്ടറിഞ്ഞവരും ആയി നിരവധി പേര്‍ ബുക്കവോയിലെ ആ സാധു സമൂഹത്തിനായി സഹായം ഇപ്പോഴും എത്തിച്ചു കൊണ്ടിരിക്കുന്നു.എത്ര തുക സമാഹരിക്കനായാലും അത് നല്ലത് തന്നെ.

പക്ഷെ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്…ഇതിന്റെ പിന്നിലെ അര്‍പ്പണ മനോഭാവം..അതിനെ നമ്മള്‍ അംഗീകരിച്ചേ പറ്റൂ. ഇതിനായി ഇറങ്ങി തിരിക്കുന്നവരെ ,പ്രതേകിച്ചു മലയാളി മക്കളെ നമ്മള്‍ ബഹുമാനിച്ചേ പറ്റൂ. ഇന്നാട്ടില്‍ ജീവിക്കുന്ന നമ്മുടെ അടുത്ത തലമുറ എങ്ങിനെയായി തീരും എന്നോര്‍ത്ത് ഇപ്പോഴേ ആകുലപെടുന്ന നിരവധി സുഹൃത്തുക്കളോട് ജോജിക്ക് ഒരു കാര്യം പറയാനുണ്ട്. നമ്മള്‍ കാട്ടി കൊടുക്കുന്ന നല്ല മാതൃക കളാണ് നമ്മുടെ മക്കളും മുമ്പോട്ട് കൊണ്ടുപോകുന്നത്. തിരിയെ പോരും മുന്‍പ് രണ്ടു കാര്യങ്ങള്‍ ഞങ്ങള്‍ ജോജിയോടു ചോദിച്ചു..എന്താണ് ഇതില്‍ നിന്നും കിട്ടിയ ഏറ്റവും നല്ല അനുഭവം ..? ‘നിറഞ്ഞ ആത്മസംതൃപ്തി’..ഒട്ടും ആലോചിക്കാതെ വന്നു മറുപടി.’പ്രത്യുപകാരമായി ആ പാവങ്ങള്‍ ഒരു പക്ഷെ എനിക്ക് ഒരു നന്ദി യുടെ കാര്‍ഡ്! അയച്ചുതന്നേക്കം….അവര്‍ക്കതിനെ ആകൂ. പക്ഷെ മറ്റുള്ളവരെ സഹായിക്കാന്‍ എനിക്ക് കിട്ടിയ ഈ അവസരം ,അത് നിറവേറ്റി യപ്പോള്‍ കിട്ടിയ മനസ്സിന്റ്‌റെ നിറവ്..അത് എത്ര പറഞ്ഞാലും മതിയാവുകയില്ല.’ ഇനിയും ഇത്തരം നല്ല കാര്യങ്ങള്‍ക്കായി ഇറങ്ങി തിരിക്കുമോ ?..എന്ന ചോദ്യത്തിന് മറുപടി പറയുന്നതിന് മുന്‍പ് ജോജി ഒരു നിമിഷം മൗനം പാലിച്ചു..ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടിരുന്ന പ്രിയ മക്കളായ ജെഫ്രിയെയും ജാസ്മിനെയും ഇരു കൈകളും കൊണ്ട് തന്നോട് ചേര്‍ത്ത് നിര്‍ത്തി ..അവരുടെ തിളങ്ങുന്ന കണ്ണുകളിലേക്കു നോക്കി ക്കൊണ്ട് പറഞ്ഞു. മനസ്സില്‍ യൗവനം നിലനില്‍ക്കുന്ന കാലത്തോളം ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും .. ആ മറുപടി കേട്ടപ്പോള്‍ ഓര്‍ത്തത് ഇതാണ്..നന്മ്മ ചെയുന്നവന്‍ സമാധാനം അനുഭവിക്കും..സമാധാന മുള്ള വന്‍ ദീര്‍ഘ കാലം യൗവന യുക്തരായിരിക്കും മനസ്സിലും ശരീരത്തിലും…

ജോജിയുടെ ഈ കര്‍മ്മം നമ്മുക്കെല്ലാം ഒരു മാത്രുകയാവട്ടെ…..സ്വാര്‍ത്ഥതയുടെയും പടലപ്പിനക്കങ്ങളുടെയും ചുറ്റു വള്ളി കെട്ടുകള്‍ക്കിടയില്‍ നിന്നും ഇന്നാട്ടിലെ മലയാളി സമൂഹം പുറത്തു വന്നു ,വേദനിക്കുന്നവന്റെ രോദനം കേട്ടു ,അവന്റെ മുറിവുകള്‍ ഒപ്പുന്ന സത്കര്‍മ്മതിന്റെ നല്ല സമരിയക്കരാവട്ടെ.ഇങ്ങനെയുള്ള ചെറിയ തുടക്കങ്ങള്‍ നാളെയുള്ള വലിയ മുന്നേറ്റങ്ങളുടെ ആരംഭം കുറിക്കലാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം..അതിനായി പ്രവര്‍ത്തിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.