1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2019

സ്വന്തം ലേഖകന്‍: ‘എന്നോട് അടുത്ത് അവസരത്തിനായി കെഞ്ചിയത് മറന്നോ?’ കങ്കണയോട് നിഹലാനി. ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നിര്‍മാതാവും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനുമായ പഹലജ് നിഹലാനി. നിഹലാനിയുടെ ചിത്രത്തിന്റെ ഷൂട്ടിനായി അടിവസ്ത്രം പോലും ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു കങ്കണ അദ്ദേഹത്തിനെതിരേ ഉന്നയിച്ച ആരോപണം. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രതികരണവുമായി നിഹലാനി രംഗത്ത് വന്നിരിക്കുന്നത്.

ബുദ്ധിമുട്ടിലായിരുന്നപ്പോള്‍ താനെത്ര മാത്രം സഹായിച്ചിട്ടുണ്ടെന്നുള്ളത് കങ്കണ മറന്നെന്നും കങ്കണ പ്രതിപാദിക്കുന്ന ഫോട്ടോഷൂട്ടിന്റെ സമയത്ത് താന്‍ ലൊക്കേഷനില്‍ ഇല്ലായിരുന്നുവെന്നും നിഹലാനി പറയുന്നു. ‘ഐ ലവ് യൂ ബോസ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. ആ സമയം ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. കങ്കണയുടെ അപ്പോഴത്തെ സെക്രട്ടറി രാകേഷ് നാഥിനൊപ്പമാണ് അവര്‍ ഫോട്ടോഷൂട്ടിനെത്തിയത്. അതുകൊണ്ട് ഫോട്ടോഷൂട്ടിന് കങ്കണ ധരിച്ച വസ്ത്രമോ ധരിക്കാത്ത വസ്ത്രമോ ഒന്നും നിശ്ചയിച്ചത് ഞാനല്ല.

ചിത്രത്തിലെ കഥാപാത്രത്തെ സോഫ്റ്റ് പോണ്‍ കഥാപാത്രം എന്നാണ് കങ്കണ ഇപ്പോള്‍ പറയുന്നത്. പക്ഷേ അന്ന് ആ കഥാപാത്രം ചെയ്യണമെന്ന് തീവ്രമായി ആഗ്രഹിച്ചത് കങ്കണ ഓര്‍ക്കുന്നുണ്ടോ? ആ കഥാപാത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്യണമെന്ന് എന്നോട് അപേക്ഷിച്ചത് ഓര്‍ക്കുന്നുണ്ടോ? അക്കാലത്ത് ആദിത്യ പാഞ്ചോലിക്കൊപ്പം ഓരോ നിര്‍മാതാവിനടുത്തും ഒരവസരത്തിനായി അപേക്ഷിച്ച് ഓടിനടന്നിട്ടുണ്ട് കങ്കണ. പക്ഷേ ആരും അവര്‍ക്ക് അവസരം നല്‍കിയില്ല. പലരും അരുതെന്ന് വിലക്കിയിട്ടും ഞാന്‍ മാത്രമാണ് അതിന് തയ്യാറായത്.

കഴിഞ്ഞ പത്ത് വര്‍ഷമായി കങ്കണ ഗുരുസ്ഥാനത്ത് അനുരാഗ് ബസുവിന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. അനുരാഗ് ബസുവിനും മുന്‍പ് ഐ ലവ് യു ബോസില്‍ അവസരം നല്‍കിയത് ഞാനാണെന്ന് കങ്കണ പൂര്‍ണമായി മറന്നെന്ന് തോന്നുന്നു. ഒരു ചെറുപ്പക്കാരിക്ക് മേലുദ്യോഗസ്ഥനോട് തോന്നുന്ന പ്രണയമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഉദ്യോഗസ്ഥന്റെ വേഷം ചെയ്യാന്‍ അമിതാഭ് ബച്ചനെയാണ് ആദ്യം സമീപിക്കുന്നത്. എന്നാല്‍, അദ്ദേഹം അത് നിരസിച്ചു.

പിന്നീട് റിഷി കപൂറിനെ സമീപിച്ചു. കഥ ഇഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന് ആ സിനിമ ചെയ്യാനായില്ല. പിന്നീട് എന്റെ സുഹൃത്ത് ശത്രുഘ്‌നന്‍ സിന്‍ഹ കഥാപാത്രം ഏറ്റെടുക്കാന്‍ തയ്യാറായി. എന്നാല്‍ ശത്രുജിക്ക് ഒപ്പം അഭിനയിക്കില്ലെന്ന് കങ്കണ പറഞ്ഞു. സറീന വഹാബ് ആണ് അങ്ങനെ നിര്‍ദേശിച്ചതെന്നാണ് കങ്കണ എന്നോട് പറഞ്ഞത്. ആദിത്യ പാഞ്ചോലിയുടെ പേരല്ല, അദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ് കങ്കണ പറഞ്ഞത്. ഞാന്‍ അസ്വസ്ഥനായി. ശത്രുഘ്‌നന്‍ സിന്‍ഹയെപ്പോലൊരു ഇതിഹാസത്തിനൊപ്പം സിനിമ ചെയ്യില്ലെന്ന് പറയാന്‍ തക്ക ആളായോ കങ്കണ. അങ്ങനെയാ പ്രൊജക്ട് അവിടെ അവസാനിച്ചു.

മൂന്ന് ചിത്രങ്ങള്‍ എനിക്കൊപ്പം ചെയ്യാമെന്ന കരാറില്‍ കങ്കണ ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ അനുരാഗ് ബസുവിനൊപ്പം ഒരു ചിത്രം ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അവരെ കോണ്‍ട്രാക്ടില്‍ നിന്നും ഒഴിവാക്കി കൊടുത്തു. അവര്‍ അതിനെക്കുറിച്ച് എപ്പോഴെങ്കിലും സംസാരിച്ചു കേട്ടിട്ടുണ്ടോ? പാസ്സ്‌പോര്‍ട്ടില്‍ മുംബൈയിലെ തെറ്റായ അഡ്രസ്സ് നല്‍കി വലിയ കുഴപ്പത്തിലായതിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ടോ?

പാസ്സ്‌പോര്‍ട്ടില്‍ തെറ്റായ മേല്‍വിലാസം നല്‍കുന്നത് വലിയ ക്രിമിനല്‍ കുറ്റമാണ്. അന്ന് അവക്ക് ജാമ്യം എടുക്കാനും ആ പ്രശ്‌നത്തില്‍ നിന്നും ഒഴിവാക്കാനും ഓടി നടന്നത് ഞാനാണ്. അതിനു ഇങ്ങനെയാണ് അവര്‍ പ്രത്യുപകാരം ചെയ്യുന്നത്. അവരെ ചൂഷണം ചെയ്തു എന്നാരോപിച്ചു കൊണ്ട്? കങ്കണയെ പോലുള്ള അഭിനേതാക്കള്‍ ഇവിടെ കഷ്ടപ്പെട്ട് ഉയര്‍ന്നു വരന്‍ ശ്രമിക്കുന്ന അഭിനേതാക്കള്‍ക്ക് ചീത്തപ്പേരുണ്ടാകും . വിജയങ്ങള്‍ ഉണ്ടാകുമ്പോള്‍ കഷ്ടപ്പാടുകള്‍ മറന്നു പോകും അതുപോലെ തന്നെ കഷ്ടപ്പാടില്‍ സഹായിച്ചവരെയും,’ നിഹലാനി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.