സ്വന്തം ലേഖകൻ: പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ബോംബിട്ട് തകര്‍ത്ത ജെയ്ഷേ-ഇ-മുഹമ്മദ് പരിശീലന കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ശ്രദ്ധ ഒഴിവാക്കാന്‍ പുതിയ പേരില്‍ ആരംഭിച്ച കേന്ദ്രത്തില്‍ കശ്മീരിലും ഇന്ത്യയിലെ മറ്റിടങ്ങളിലും സ്ഫോടനങ്ങള്‍ നടത്താന്‍ 40 തീവ്രവാദികള്‍ക്ക് പരിശീലനം നല്കാന് ആരംഭിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര സര്‍ക്കാർ കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാകിസ്താന്റെ അനുഗ്രഹാശ്ശിസ്സുകളോടെ ജെയ്ഷെയുടെ ഈ നീക്കം. കശ്മീരിലെ ഇന്ത്യന്‍ നടപടികള്‍ക്ക് പിന്നാലെ ഇന്ത്യയെ ലക്ഷ്യം വെക്കുന്ന ഭീകര ഗ്രൂപ്പുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് പാകിസ്താന് ഇളവ് വരുത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.
കഴിഞ്ഞെ ഫെബ്രുവരി 27നാണ് വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ബാലാകോട്ടിലെ ജെയ്ഷെ കേന്ദ്രം ബോംബിട്ട് തകര്‍ത്തത്. ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന സ്ഫോടനത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ഇന്ത്യ ഈ സൈനിക നീക്കം നടത്തിയത്. ഇതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുകള്‍ സംഭവിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല