1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2019

സ്വന്തം ലേഖകന്‍: കുടിയേറ്റം തടയാന്‍ ക്രൂരനിയമവുമായി ഇറ്റലി ഭരണകൂടം. കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന അഭയാര്‍ഥികളെ രക്ഷിച്ചാല്‍ ഒരു ദശലക്ഷം യൂറോ (ഏകദേശം 7.90 കോടി രൂപ) വരെ പിഴയും തടവുശിക്ഷയും ലഭിച്ചേക്കാവുന്ന നിയമം ഇറ്റാലിയന്‍ സെനറ്റ് പാസ്സാക്കിക്കഴിഞ്ഞു.

ഇനി പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ലയുടെ അനുമതി കൂടി ലഭിച്ചാല്‍ ഇതു നിയമമാകും. നിയമത്തില്‍ യു.എന്‍ അഭയാര്‍ഥി ഏജന്‍സി യു.എന്‍.എച്ച്.സി.ആര്‍ ആശങ്ക പ്രകടിപ്പിച്ചു. ആഭ്യന്തരമന്ത്രി മാത്യു സാല്‍വിനി രൂപീകരിച്ച നിയമം 57നെതിരെ 160 വോട്ടുകള്‍ക്കാണു വിജയിച്ചത്.

മധ്യധരണ്യാഴിയിലൂടെ യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികള്‍ അപകടത്തില്‍പ്പെടുന്നതും മരിക്കുന്നതും സ്ഥിരം സംഭവമാകുന്നതിനിടെയാണ് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്ന തരത്തിലുള്ള ഇറ്റലിയുടെ നീക്കം. അഭയാര്‍ഥികളെ രക്ഷിക്കാനായി നിരവധി സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ രക്ഷപ്പെടുത്തുന്ന അഭയാര്‍ഥികളുമായി കരയിലെത്തുന്ന ബോട്ടുകളുടെ ക്യാപ്റ്റന്മാരെ അറസ്റ്റ് ചെയ്യാനും ഒന്നര ലക്ഷം മുതല്‍ ഒരു ദശലക്ഷം വരെ പിഴ ചുമത്താനുമുള്ള വകുപ്പുകള്‍ അടങ്ങുന്നതാണ് പുതിയ നിയമം.

കഷ്ടപ്പെടുന്ന ജനതയുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നീക്കമാണിതെന്ന് ‘അതിരുകളില്ലാത്ത ദുരിതാശ്വാസം’ (എം.എസ്.എഫ്) സംഘടനയുടെ ഇറ്റലി പ്രസിഡന്റ് ക്ലോദിയ ലോഡിസാനി പറഞ്ഞു. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് ആംബുലന്‍സ് ഡ്രൈവറെ ശിക്ഷിക്കുന്നതു പോലുള്ള നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നാവിക നിയമങ്ങളും കടലില്‍ മനുഷ്യജീവന്‍ രക്ഷിക്കാനുള്ള ദൗത്യങ്ങളും ലംഘിക്കാന്‍ ഇറ്റലി മുന്നിട്ടിറങ്ങുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ‘സീവാച്ച്’ അഭിപ്രായപ്പെട്ടു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.