സ്വന്തം ലേഖകൻ: തമിഴ്നാട്ടിലെ ശിവഗംഗയില്‍ നടന്ന പര്യവേക്ഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇന്ത്യന്‍ ചരിത്രം തന്നെ മാറ്റിയെഴുതാന്‍ കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്. സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്കാരമായിരുന്നുവെന്നും ചില കാരണങ്ങളാല്‍ ഇവിടെ താമസിച്ചിരുന്നവര്‍ ദക്ഷിണേന്ത്യയിലേക്കു കുടിയേറുകയായിരുന്നുവെന്നുമുള്ള വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് ശിവഗംഗയിലെ കീഴടിയില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിന്ധു സംസ്കാരത്തില്‍ കണ്ടെത്തിയ ലിപികള്‍ ദ്രാവിഡ ലിപികള്‍ ആണെന്നുള്ള വാദത്തിന് ആക്കം കൂട്ടുന്ന തെളിവുകളാണിത്. സിന്ധു നദീതട സംസ്കാരത്തോളം പഴക്കമുള്ള തെളിവുകളാണ് കീഴാടിയില്‍ നിന്ന് ലഭിച്ചത്. ഗംഗാ തീരത്തുണ്ടായിരുന്നു നാഗരികതയുടെ സമകാലീനരാണ് കീഴടിയില്‍ ഉണ്ടായിരുന്നതെന്ന തെളിവുകളാണ് പര്യവേക്ഷണം നടത്തിയ ഗവേഷകരെ അമ്പരപ്പിക്കുന്നത്.
സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായി കണ്ടെത്തിയ ലിപികള്‍ക്കും കീഴടിയില്‍ നിന്നു ലഭിച്ച തമിഴ് ബ്രാഹ്മി ലിപിക്കും തമ്മിലുള്ള സാമ്യമാണ് ഇതിനു കാരണം. ഇവ ദ്രാവിഡ ലിപികള്‍ ആയിരിക്കാമെന്നാണ് ഗവേഷകരുടെ അഭിപ്രായം. കീഴടിയില്‍ നിന്നു കണ്ടെത്തിയ ലിപികള്‍ ഇരു നാഗരികതകളും തമ്മില്‍ ബന്ധമുണ്ടാകാമെന്ന സാധ്യതയിലേക്കാണു കാര്യങ്ങളെത്തിക്കുന്നത്.
തമിഴ് ബ്രാഹ്മി അഥവാ തമിഴിന്റെ ആദ്യ രൂപമായ ലിപികള്‍ക്ക് സിന്ധു നദീതട നാഗരികതയിലെ ലിപികളുമായി സാമ്യമുണ്ട്. ഇതുപോലെ ആയിരത്തോളം അക്ഷരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ നിന്നു തെരഞ്ഞെടുത്ത ചിലതിനാണ് സാമ്യമെന്ന് തമിഴ്നാട് പുരാവസ്തു ഗവേഷക വിഭാഗം പറയുന്നു. സിന്ധു നദീതട നാഗരികതയിലെ ലിപികളെപ്പോലെ കീഴടിയിലെ ലിപികളിലും എന്താണു രേഖപ്പെടുത്തിയിരിക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല