1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2019

സ്വന്തം ലേഖകന്‍: വേള്‍ഡ് എക്‌സ്‌പോ 2020; ഗതാഗത രംഗത്ത് പുതിയ പരിഷ്‌ക്കാരങ്ങളും വമ്പന്‍ പദ്ധതികളുമായി ദുബായ്. അടുത്ത വര്‍ഷം ഒക്ടോബര്‍ 20ന് ആരംഭിക്കുന്ന എക്‌സ്‌പോ കണക്കിലെടുത്ത് റൂട്ട് 2020 മെട്രോ പാതയും സ്റ്റേഷനുകളും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ഷിന്ദഗ റോഡ് ശൃംഖല, ദൂബൈ അല്‍ഐന്‍ റോഡ് നവീകരണം, കൂടുതല്‍ ഹൈടെക് ബസുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവയാണ് ഈ വര്‍ഷം പൂര്‍ത്തിയാക്കുന്ന മറ്റു പദ്ധതികള്‍.

പാതകളില്‍ കൂടുതല്‍ സ്മാര്‍ട് സംവിധാനങ്ങള്‍ സ്ഥാപിക്കും. ആര്‍ടിഎയുെട 12ാം വാര്‍ഷികം പ്രമാണിച്ചു കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ലത്തീഫ ബിന്‍ത് ഹംദാന്‍ഉം അല്‍ ഷീഫ് റോഡ് ഇന്റര്‍സെക്ഷന്‍, ഷെയ്ഖ് ഖലീഫ ബിന്‍ സായിദ്‌ഷെയ്ഖ് റാഷിദ് സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍, ഗൊഡോള്‍ഫിന്‍ മേഖലയിലെ സമാന്തരപാതകള്‍, എയര്‍പോര്‍ട്ട് റോഡ്, അല്‍ അവീര്‍ റോഡ്, ഇന്റര്‍നാഷനല്‍ സിറ്റി റോഡുകളുടെ നവീകരണം, ഷെയ്ഖ് സായിദ് റോഡിനെ അല്‍ യലായിസ്, അല്‍ അസായല്‍ റോഡുകളുമായി ബന്ധിപ്പിക്കുന്ന ഏഴാം ഇന്റര്‍ചേഞ്ച് എന്നിവയാണ് കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കിയ പ്രധാന പദ്ധതികള്‍.

ശാസ്ത്രീയ ഗതാഗത സംവിധാനം ദുബൈയില്‍ റോഡപകട നിരക്ക് കുത്തനെ കുറച്ചു. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച്, ഒരുലക്ഷത്തില്‍ 2.3 പേര്‍ എന്ന തോതിലാണ് മരണനിരക്ക്. 2005ല്‍ ഇത് 21.9 ആയിരുന്നു. ഈ കാലയളവിനിടെ റോഡ് ശൃംഖലകള്‍ വിപുലമാക്കുകയും ഹൈടെക് വാഹനങ്ങള്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തു. 2005ല്‍ 8715 കിലോമീറ്റര്‍ റോഡ് ഉണ്ടായിരുന്നത് ഇപ്പോള്‍ 23,084 കിലോമീറ്ററായി. ആഡംബര ലിമോകള്‍, ലിമോ ബൈക്ക്, മൊബൈല്‍ സേവനങ്ങള്‍, സ്ഥിരമായി നോല്‍കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കുള്ള പോയിന്റുകള്‍, പാര്‍ക്കിങ് സ്ഥലം ‘സ്മാര്‍ട്’ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനം തുടങ്ങിയ പരിഷ്‌കാരങ്ങളും നടപ്പാക്കി.

ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സ്മാര്‍ട് സംവിധാനങ്ങള്‍ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ആര്‍ടിഎ പ്രത്യേക കേന്ദ്രം തുറന്നു. ഈ 3 നില കെട്ടിടത്തില്‍ 17 ഹാളുകളാണുള്ളത്. 350 പേര്‍ക്ക് ഒരേസമയം പരിശീലനം നല്‍കാന്‍ സംവിധാനമുണ്ട്. കഴിഞ്ഞവര്‍ഷം 2810 ജീവനക്കാര്‍ക്കു പരിശീലനം നല്‍കി. വാഹനങ്ങളിലെ പുതിയ സംവിധാനങ്ങള്‍, റോഡുകളിലെ സ്മാര്‍ഡ് ബോര്‍ഡുകള്‍, ഗതാഗത നിയമങ്ങള്‍ എന്നിവയെക്കുറിച്ചു കൂടുതല്‍ അവബോധം നല്‍കും. പൊതുവാഹനങ്ങളിലെ ജീവനക്കാരും യാത്രക്കാരും ക്യാമറാ നിരീക്ഷണത്തിലാണ്.

സ്വയംനിയന്ത്രിത സംവിധാനമുള്ള കൂടുതല്‍ ഓട്ടോണമസ് വാഹനങ്ങള്‍ രംഗത്തിറക്കാന്‍ ആര്‍ടിഎ ഒരുങ്ങുന്നു. പോഡുകള്‍, എയര്‍ ടാക്‌സികള്‍ തുടങ്ങിയവ പരീക്ഷണയാത്ര നടത്തിയിരുന്നു. നിര്‍ദിഷ്ട പാതകളിലൂടെയായിരിക്കും പോഡുകളുടെ സഞ്ചാരം. യാത്രയ്ക്കിടയില്‍ ഇത്തരം വാഹനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാന്‍ സാധിക്കും. മൊബൈല്‍ വഴി യാത്രക്കാര്‍ ഓട്ടോണമസ് പോഡ് ബുക്ക് ചെയ്യണം. ബുക്കിങ് റഫറന്‍സിനൊപ്പം ലഭിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രമേ വാഹനത്തില്‍ കയറാന്‍ സാധിക്കൂ.

യാത്രയ്ക്കിടയില്‍ ഏത് പോഡിലേക്ക് മാറിക്കയറണം എന്നതു സംബന്ധിച്ചും യാത്രക്കാര്‍ക്ക് മൊബൈലില്‍ നിര്‍ദേശം ലഭിക്കും. വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന എയര്‍ടാക്‌സിക്ക് 18 റോട്ടറുകള്‍ ഉണ്ടാകും. സുരക്ഷ ഏറ്റവും ഉറപ്പാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്. ഏതെങ്കിലും റോട്ടറിനു കേടുപാടു സംഭവിച്ചാലും സുരക്ഷിതമായി ഇറങ്ങാന്‍ കഴിയും. ഓട്ടോപൈലറ്റ് സംവിധാനവുമുണ്ട്. സഞ്ചാരപഥവും മറ്റും മുന്‍കൂട്ടി സെറ്റ് ചെയ്യാം. പറന്നുയരാനും ലാന്‍ഡ് ചെയ്യാനുമുള്ള പ്രത്യേക കേന്ദ്രങ്ങളൊരുക്കും.

കഴിഞ്ഞവര്‍ഷം പൊതുവാഹനങ്ങളില്‍ യാത്രചെയ്തവരുടെ എണ്ണത്തില്‍ 2017 നെ അപേക്ഷിച്ച് 4% വര്‍ധനയുണ്ടായതായി വാര്‍ഷികാഘോഷ പരിപാടിയില്‍ ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ദുബൈ ബജറ്റിലെ 9% തുക ആടിഎ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ വകയിരുത്തിയത്. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളില്‍ ഗതാഗതമേഖല വലിയ പങ്കുവഹിക്കുന്നു. സുഖകരവും സുരക്ഷിതവുമായ പൊതുയാത്രാസംവിധാനം വിപുലമാക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച 50 വര്‍ഷത്തെ കര്‍മപരിപാടികളുടെ ഭാഗമാണ് ഗതാഗത പദ്ധതികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.