1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2018

സ്വന്തം ലേഖകന്‍: കര്‍ഷക മാര്‍ച്ച് വിജയം; കേന്ദ്രം ആവശ്യങ്ങള്‍ അംഗീകരിച്ചതാല്‍ സമരം അവസാനിപ്പിച്ചതായി നേതാക്കള്‍; ഡല്‍ഹി വളഞ്ഞത് പതിനായിരക്കണക്കിന് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് അവസാനിപ്പിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് അറിയിച്ചത്. കിസാന്‍ ക്രാന്തി പദയാത്ര ഡല്‍ഹിയിലെ കിസാന്‍ ഘട്ടിലാണ് അവസാനിപ്പിച്ചത്.

ഉന്നയിച്ച മിക്കവാറും എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി കരാറില്‍ ഏര്‍പ്പെട്ടതായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് തികൈത് പറഞ്ഞു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ആറ് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പദയാത്ര ഡല്‍ഹിയില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യം നേടാന്‍ തങ്ങള്‍ക്ക് സാധിച്ചെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നരേഷ് തികൈത് പറഞ്ഞു.

എല്ലാ പ്രതിബന്ധങ്ങളെയും നിര്‍ഭയമായി നേരിട്ടാണ് യാത്ര 12 ദിവസം കൊണ്ട് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നതെന്നും അത് കര്‍ഷകരുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ ക്ഷീണിതരാണ്. അതുകൊണ്ട് തല്‍ക്കാലം യാത്ര അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷ വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്ക് സെപ്റ്റംബര്‍ 23ന് ആരംഭിച്ച പദയാത്ര ചൊവ്വാഴ്ച രാത്രിയോടെയാണ് കിസാന്‍ ഘട്ടിലെ ചൗധരി ചരണ്‍ സിങ് സ്മാരകത്തില്‍ എത്തിച്ചേര്‍ന്നത്.

എഴുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. അഞ്ഞൂറോളം ട്രാക്ടറുകളിലും പ്രക്ഷോഭകര്‍ ഇവരെ അനുഗമിക്കുകയും ചെയ്തിരുന്നു. കര്‍ഷകരെ ഡല്‍ഹിഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ തടയാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പോലീസിന്റെ ലാത്തിയടിയിലും കണ്ണീര്‍വാതക പ്രയോഗത്തിലും ഒട്ടേറെ കര്‍ഷകര്‍ക്കും ഒരു എ.സി.പി.യടക്കം ഏഴുപോലീസുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടുപോകാന്‍ പ്രക്ഷോഭകര്‍ ശ്രമിച്ചതോടെയാണ് പോലീസ് ബലംപ്രയോഗിച്ചത്.

മാര്‍ച്ച് ഡല്‍ഹിയിലെത്തുന്നത് തടയാനുള്ള പോലീസ് നടപടി ഫലിക്കാതെ വന്നതോടെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് ചൊവ്വാഴ്ച രാത്രി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുക, കരിമ്പു കര്‍ഷകര്‍ക്കു മില്ലുകള്‍ നല്‍കാനുള്ള കുടിശ്ശിക ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക, 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാക്ടറുകളുടെ ഉപയോഗത്തിനുള്ള വിലക്ക് റദ്ദാക്കുക, വിള ഇന്‍ഷുറന്‍സ് പദ്ധതി മെച്ചപ്പെടുത്തുക, കാര്‍ഷികകടം എഴുതിത്തള്ളുക, കര്‍ഷക പെന്‍ഷന്‍ അനുവദിക്കുക, ഇന്ധനവില കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.